താണിക്കുടത്തമ്മേ..മച്ചാട് ഭഗവതി..പതിയാര്കുലങ്ങര ദേവി..കാത്തു രക്ഷിക്കണേ..!!!
ഗ്രാമീണ സൌന്ദര്യം തുളുമ്പുന്ന മലയാള സിനിമകളിലെ ഒരു അവിഭാജ്യ ഘടകമാണല്ലോ വെളിച്ചപ്പാട്(കോമരം). ചുവന്ന പട്ടുടുത്തു മുടിയും നീട്ടി വളര്ത്തി അരമണി കിലുക്കി,ഒരു കയ്യില്‍ ചിലമ്പും മറു കയ്യില്‍ വാളും ആയി വരുന്ന വെളിച്ചപ്പാടിനെ മിക്ക ചിത്രങ്ങളിലും വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ട്. പെട്ടെന്ന് മനസ്സിലേക്ക് വരുന്നത് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ജഗതിയെയാണ്. തിളക്കം എന്ന ചിത്രത്തിലെ കൊച്ചുപ്രേമന് വെളിച്ചപ്പാടിനെയും ഓര്ക്കാതെ വയ്യ.
ഭഗവതിയുടെ പ്രതിനിധികളത്രേ വെളിച്ചപ്പാട്. വീട്ടില് എല്ലാവര്ഷവും പറ നിറക്കാറുണ്ട്. താണിക്കുടം ക്ഷേത്രത്തിലെയും പതിയാര്കുലങ്ങര ക്ഷേത്രത്തിലെയും. വെളിച്ചപ്പാടും,സഹായിയും,അമ്പല കമ്മിറ്റിക്കാരും മേളക്കാരുമായി പത്തിരുപതു പേര് ഉണ്ടാകും. വീട്ടില് അമ്മ നെല്പ്പറ ചെരിഞ്ഞു കഴിഞ്ഞാല്‍ വെളിച്ച
പ്പാട് അതിനെ മൂന്ന് വലം വച്ച് വാള്ത്തല പറയിലെ നെല്ലില്‍ കുത്തിനിര്‍ത്തി അരമണി കിലുക്കി കണ്ണടച്ച് ധ്യാനിക്കും. അതുവരെയുള്ള മേളം നിര്ത്തി കൂട്ടത്തിലൊരാള്‍ ദേവി സ്തുതി ചൊല്ലും. അതോടെ വെളിച്ചപ്പടിന്റെയുള്ളിലേക്ക് ഭഗവതി കുടിയേറും. കയ്യിലെടുത്ത നെല്ല് എല്ലാവരുടെയും മേലേക്ക് വാരി വിതറി അരുളപ്പാട് നടത്തും. ആ നേരത്ത് അരമണിയും ചിലമ്പും പരമാവധി ഉച്ചത്തില്‍ കിലുക്കും. കേള്ക്കുന്നവര്ക്ക് അരുളപ്പാട് മനസ്സിലാവാതിരിക്കാന് ആണത്രേ..എല്ലാവരെയും പട്ടു കൊണ്ട് തലോടി ദക്ഷിണയും വാങ്ങി,ഭഗവതി ശരീരത്തില്‍ നിന്നൊഴിഞ്ഞാല്‍ വെളിച്ചപ്പാട് കാജാ ബീഡിയും കത്തിച്ചു പുറകിലെ കക്കൂസിലെക്കോടും. എല്ലാവര്ഷവും പറക്കാര്ക്ക് നാല് മണി ചായ തറവാട്ടിലാണ്. ചായ ബ്രേക്ക് വെളിച്ചപ്പാടിനു ഡൌണ്‍ ലോഡിംഗ് ബ്രേക്ക് കൂടിയാണ്.
കഴിഞ്ഞ രണ്ടു വര്ഷമായി പതിയാര്കുലങ്ങര ക്ഷേത്രത്തിലെ പറക്ക് വെളിച്ചപ്പാട് ഉണ്ടായിരുന്നില്ല. ഒരു വശം തളര്ന് കിടപ്പിലാനെന്നു പറഞ്ഞു കമ്മിറ്റിക്കാര്‍. എവിടെയോ തുള്ളാന്‍ പോയപ്പോള്‍ ഭഗവതി കയറി തുള്ളിക്കൊണ്ടിരിക്കെ,ബി പി കൂടി വീണു. ഈ വെളിച്ചപ്പാടിന്റെ അരുളപ്പാട് ചിലതൊക്കെ മനസ്സിലാവാറുണ്ട്. അവസാനമായി ,ഒന്നും പേടിക്കണ്ടാ,ഞാന്‍ നോക്കിക്കോളാം,പോരെ പെണ്ണും പിള്ളേ എന്ന് കുടുംബ നാഥയോട് ചോദിക്കാറുണ്ട്. നിത്ത്യവും ദേവിയെ ഉപാസിക്കുന്ന വെളിച്ചപാടിന് ഈ ഗതിയായല്ലോ എന്ന് അമ്മ പറയാറുണ്ട്.
അടിതെറ്റിയാല്‍ വെളിച്ചപ്പാടും വീഴും എന്ന് മനസ്സിലായി വേറൊരു സംഭവം ഉണ്ടായപ്പോള്‍.
തൃശ്ശൂരിലെ മച്ചാട് മാമാങ്കം പ്രസിദ്ധമാണ്. കുതിര വേല ആണ് പ്രധാന ആകര്ഷണം. മാമാങ്കത്തിന് മുന്നോടിയായി മച്ചാട് ഭഗവതി തട്ടകത്തെ എല്ലാ വീടുകളിലും എത്തി പറയെടുക്കുന്ന ആചാരം ഉണ്ട്. ആ പറ പുറപ്പാട് തന്നെ സംഭവ ബഹുലമാണ്. സാധാരണ പോലെ ഇവിടത്തെ വെളിച്ചപ്പാട് നടന്നല്ല വരിക,സഹായികള്‍ ചുമലില്‍ ഏറ്റി പാടത്തൂടെയും വരമ്പില്‍ കൂടിയും ടാറിട്ട റോഡിലൂടെയും കുന്നും മലയും പുഴയും താണ്ടി ഓടിവരും. അതും രാത്രി നേരത്താകും വെളിച്ചപ്പാടും പരിവാരങ്ങളും എത്തുക.
അങ്ങനെ ഒരു വര്ഷം എന്റെ ബന്ധുവീട്ടില്‍ മച്ചാട് പറ വരുന്നതിന്റെ ഒരുക്കങ്ങളൊക്കെ ശരിയാക്കി കാത്തിരിക്കുമ്പോള്‍ ദൂരെ നിന്നും ശബ്ദം കേട്ടു.
"ച്ലും പ്ധിം ...ക്ലിം കളും..ഡും.."
പുതിയ വീടിന്റെ മിനുസമുള്ള മാര്‍ബിള്‍ തറയില്‍ നമ്മുടെ വെളിച്ചപ്പാടെട്ടന്‍ നടുവും കുത്തി വീണു".....ദേവീ...അയ്യോ...അമ്മേ...."
സഹായികളുടെ ചുമലില്‍ ഇരുന്നു രാജകീയമായി വന്ന വെളിച്ചപ്പാട് അടുത്ത വീട്ടിലെ അശോകന്‍റെ ഓട്ടോറിക്ഷയില്‍ മിന്നാരം സിനിമയില്‍ ജഗതി പറയും പോലെ നിലവിളി ശബ്ദവും ഉണ്ടാക്കിയാണ് പോയത്.
ഇവിടെ ആരെ പഴി ചാരും?? പുതിയ വീടിനു മാര്‍ബിള്‍ പാകിയ വീട്ടുടമയെയോ,അതോ വെളിച്ചപ്പാടിന്റെ വിധിയെയോ???
വാല്‍കഷ്ണം; എഷ്യാനെറ്റ് ന്യൂസ് ന്റെ ഇടയ്ക്കു ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് കൊട്ടിയം,ചിറയിന്‍കീഴ് എന്നാ പരസ്യ വാചകം കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വേറൊരു ശബ്ദം കേള്‍ക്കാം. അമ്മേ..ദേവീ......
No comments:
Post a Comment