Monday, August 22, 2011

കുട്ടിക്കാലത്തേക്ക് വീണ്ടും...

നമുക്കൊന്ന് തിരിച്ചു നടക്കാം...കറുകപ്പുല്ല് ഓരം പിടിപ്പിച്ച

നാട്ടുവഴികളിലേക്ക് കയ്യില്‍ ഓലപമ്പരവും പിടിച്ചു

ഓടിപ്പോകാം..അവിടെ പറമ്പില്‍ വീണു കിടക്കുന്ന കവുങ്ങിന്‍ പട്ടയില്‍

ഇരുന്നു കൂട്ടുകാരനോട് വണ്ടി വലിക്കാന്‍ പറയാം..അമ്പലകുളത്തിലേക്ക്

എടുത്തു ചാടി ആമ്പല്‍ പൂ പറിച്ചു അവളുടെ മുടിക്കെട്ടില്‍

ചൂടിക്കാം..വീട്ടില്‍ എല്ലാവരും ഉച്ചമയക്കത്തില്‍ ആകുമ്പോള്‍

മൂവാണ്ടന്‍ മാവില്‍ കല്ലെറിയാം..ഒളിച്ചു കളിക്കാം..മൂന്നാത്തി

കളിക്കാം..വൈകുന്നേരം കൊയ്ത്തു കഴിഞ്ഞ പാടത്തു പന്ത് കളിച്ചു

വിയര്‍ത്തു പുഴയില്‍ മുങ്ങാന്‍ കുഴിയിട്ട് ഈറനോടെ വന്നു തേവരെ

തൊഴാം..വീട്ടില്‍ വന്നു നിലവിളക്കിന്റെ മുന്നില്‍ ഇരുന്നു നാമം ചൊ

ല്ലി ഭസ്മം തൊട്ടു ദൂരദര്‍ശനില്‍ ഭൂമി വന്നു കറങ്ങി കുഴിയില്‍ വീണ

ശേഷം വാര്‍ത്ത വായിക്കുന്ന ബാലകൃഷ്നനേം,മായയേയും കാണാം..

പപ്പടം കാച്ചുന്ന മണം മൂക്കില്‍ അടിക്കുമ്പോള്‍ നാട്ടുവരമ്പത്ത് ടോര്‍ച്ചിന്റെ

വെളിച്ചം കാണാം..അച്ഛന്‍ കൊണ്ട് വന്ന പലഹാര പൊതി

അഴിക്കുമ്പോള്‍ മസാല ദോശയുടെ മണത്തിനൊപ്പം,ചട്നിയില്‍ നനഞ്ഞ

മനോരമ പത്രത്തിന്റെ കടലാസ് മണം ആസ്വദിക്കാം..അത്താഴം കഴി

ഞ്ഞു അമ്മയുടെ സാരിത്തുമ്പില്‍ മുഖം തുടച്ചു മുറ്റത്തെ കയറു

കട്ടിലില്കിടന്നു നക്ഷത്ത്രങ്ങളെ കണ്ടു അനിയന് ത്രിമൂര്‍തികളെയും

സപ്തര്‍ഷികളെയും കാണിച്ചു കൊടുത്തു ഉറങ്ങാം.

Wednesday, August 17, 2011

വയലറ്റ് നിറമുള്ള മഴക്കാലം..

ഇന്ന് ചിങ്ങം ഒന്നാം തീയ്യതി ആണെന്ന് ഫെയ്സ് ബുക്കിലെ പോസ്റ്റുകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്‌..കഴിഞ്ഞ വര്‍ഷം വരെ പുലര്‍ച്ചെ ഏഴു മണിക്ക് അമ്മ എണീപിച്ച് രാവിലത്തെ പതിവ് കട്ടന്‍ കാപ്പി പോലും തരാതെ "കുളിച്ചു അമ്പലത്തീ പോടാ..ഒന്നാന്തി ആയ്ട്ട് കെടന്നു ഒറങ്ങാണ്ട് "എന്നും പറഞ്ഞു തലേന് വരെ സി ഡി പ്ലെയറില്‍ വച്ച മുരളി പുറനാട്ടുകരയുടെ രാമായണം എടുത്തു കവറിലാക്കി പകരം വിഷ്ണു സഹസ്രനാമം വയ്ക്കുമായിരുന്നു.

അന്നത്തെ ദിവസം അമ്പലത്തില്പോവാനും ഒരു ഉത്സാഹം ആണ്. ജീന്‍സ് ധാരികളും ചുരിദാര്‍ കുട്ടികളും ഒക്കെ അന്ന് സെറ്റ് മുണ്ടും ഉടുത്തു രാവിലെ തന്നെ ഇറങ്ങും..ആ കാലത്തെ എസ്‌ എസ്‌ എല്‍ സി പരീക്ഷക്ക്‌ പോലും ഏഴു മണി കണ്ടിട്ടില്ലാത്ത പല ചുള്ളന്മാരും ഇങ്ങനെയുള്ള ദിവസങ്ങളില്‍ അഞ്ജരക്ക് എണീറ്റ്‌ അമ്പല പരിസരത്തു ഹാജര്‍ ആവും..ഞാനും...

ഡിഗ്രിക്ക് പഠിക്കുമ്പോള്‍...ഇതുപോലൊരു ചിങ്ങം ഒന്നിന് പതിവ് പോലെ കേരളവര്‍മയില്‍ സമരം ആയിരുന്നു..ഫസ്റ്റ് ഇയര്‍ ആയതു കൊണ്ട് സമരം വിളിച്ചാല്‍ നേരെ വീട്ടിലേക്കു വരുമായിരുന്നു.പിന്നീട് അത് തീരെ ഇല്ലാതായി. അന്ന് സമരം കഴിഞ്ഞു വീടിലേക്ക്‌ പോകുമ്പോള്‍..ഞാനും അവളും ഒരുമിച്ചു നടന്നു പോകുമ്പോള്‍ കര്‍കിടകം മുഴുവനും പെയ്തിട്ടും മോഹം തീരാതെ മഴ വീണ്ടും പെയ്തു..കുട കൈപിടിക്കുന്ന ശീലം അന്നും ഇന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരു കുടയില്‍ അത്യാവശ്യം ഗംഭീരമായി തന്നെ മഴ കൊണ്ടു. ഒന്നംതീയ്യതി ഇടാനായി ഒരാഴ്ച മുന്‍പ് വാങ്ങിയ ഷര്‍ട്ടിന്റെ പച്ച നിറം ഇങ്ങനെ ഇളകുമെന്നു കരുതിയില്ല..മഴമാറിയപ്പോള്‍ എന്റെ കൂട്ടുകാരിയുടെ വയലറ്റ് കരയുള്ള സെറ്റ് സാരിയില്‍ പച്ച കര കൂടി ചേര്‍നിരുന്നു..(തെറ്റിദ്ധരിക്കരുത്..)

അടുത്ത ദിവസം അവള്‍ പരിഭവം പറഞ്ഞു, കവറില്‍ ആക്കി കൊണ്ടുവന്ന സെറ്റ് സാരി ഞാന്‍ ഡ്രൈ ക്ലീനിംഗ് നു കൊടുക്കാം എന്ന് പറഞ്ഞു വാങ്ങി..പിന്നെ അവള്‍ അത് ചോദിക്കുമ്പോഴൊക്കെ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു..അങ്ങനെ മൂന്ന് വര്‍ഷം കഴിഞ്ഞു..ക്ലാസ്സ്‌ കഴിഞ്ഞു..പിന്നെയും വര്‍ഷം നാല് കഴിഞ്ഞു...ആ വയലറ്റ് കരയുള്ള പച്ച നിറമുള്ള സെറ്റ് സാരി ഇന്നും ഞാന്‍ കൊടുത്തിട്ടില്ല...

ഇന്ന് ചിങ്ങം ഒന്ന്...ഇന്നും കേരളവര്‍മയില്‍ മഴ പെയ്തോ എന്നറിയില്ല...എന്‍റെ മനസ്സിലെ മഴക്കാലത്തിനു അന്ന് മുതല്‍ വയലറ്റ് നിറവും പാറ്റ ഗുളികയുടെ മണവുമാണ്...